പാലക്കാട് ; നിളയുടെ കുളിര്‍ക്കാറ്റെറ്റ്
ഒരു കസവ് ഗ്രാമം . ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി
വസ്ത്രങ്ങളുടെ നാട് – കുത്താംപുള്ളി....പരമ്പരാഗതമായ സമൂഹ
ജീവിതവും തറികളും , നെയ്തു ശാലകളും ഒക്കെയായി പഴമ വിടാത്ത
ഒരു നെയ്തു ഗ്രാമം . കസവ് സാരികള്‍ , ഡബിള്‍ മുണ്ടുകള്‍ ,
വേഷ്ട്ടി , സെറ്റ് മുണ്ട് , മംഗല്യ വസ്ത്രങ്ങള്‍ , പാവ് മുണ്ടുകള്‍ തുടങ്ങി
എല്ലാം ഈ തറികളില്‍ ശോഭ വിരിയിക്കുന്നു . കുത്താംപുള്ളിയിലെ നെയ്ത്തുകാര്‍ കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ദേവാംഗ
സമുദായത്തില്‍ പെട്ടവരാണ്. 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി രാജാവ്
രാജകുടുംബങ്ങള്‍ക്കു സ്വന്തമായി മനോഹര വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കാന്‍ കര്‍ണാടകയില്‍
നിന്ന് കൊണ്ട് വന്ന കുടുംബങ്ങള്‍ ആണ് ഇവിടെ പിന്നീട് വേരുറപ്പിച്ചത് . ഇന്ത്യയിലെ
നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്ന് വരികയാണ് .
ഇപ്പോഴുള്ള ചെറുപ്പക്കാരെല്ലാം മറ്റു സമുദായങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും
ചെയ്യുന്നു . വിപണികളിലെ ഇപ്പോഴത്തെ സാധ്യതകള്‍ മനസിലാക്കി പരമ്പരാഗതമായ നെയ്തു
രീതികള്‍ക്കൊപ്പം എംബ്രോയ്ഡറികള്‍ , ചിത്രങ്ങള്‍ , മ്യൂറല്‍ ആര്‍ട്ട് പോലുള്ള ഡിസൈനുകള്‍ തുടങ്ങിയവയും വസ്ത്രങ്ങളില്‍
ചെയ്തു നല്‍കുന്നുണ്ട് . ഇന്ത്യയില്‍ തന്നെ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല
കൈത്തറി വസ്ത്രങ്ങള്‍ ആണ് കുത്താംപുള്ളിയിലേത് . രാപകല്‍ അധ്വാനിച്ചു സ്വന്തം
ജോലിയില്‍ മാത്രം ശ്രദ്ധ ചെലുത്തി , മറ്റൊന്നിനെ കുറിച്ചും
ആവലാതികള്‍ ഇല്ലാതെ ഇല്ലയമാകളിലും വല്ലായ്മകളിലും അല്ലലും അലട്ടലും ഇല്ലാതെ
ഇന്ത്യയിലെ മേക് ഇന്‍ ഇന്ത്യ പദ്ധതിയെ കുറിച്ചോ ആണവ കരാറുകളെ കുറിച്ചോ അടുത്ത
അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്നു ആലോചിച്ചോ ആശങ്കപ്പെടുന്നില്ല ഇവര്‍ .തറികളുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ വിയര്‍പ്പിന്റെ
രുചിയില്‍ ജീവിതം നെയ്തു പട്ടു ശോഭ നല്‍കുകയാണ് ഇവിടെ . വീതിയേറിയ കസവുകളില്‍
ഭംഗിയുള്ള ചിത്രപ്പണികളും ഇഴയടുപ്പമുള്ള തുണിയും കുത്താംപുള്ളി സാരികള്‍ ഓരോ വധുവിന്റെയും
മനസ്സില്‍ സ്വപ്നമാണ് . 1972 ല്‍ 102 പേര്‍ അംഗങ്ങളായി കുത്താംപുള്ളി ഹാന്‍ഡ്ലൂം
ഇന്ടസ്ട്രിയല്‍ കോ ഒപറെറ്റിവ സൊസൈറ്റി രെജിസ്റ്റെര്‍ ചെയ്തു. കന്നഡ കലര്‍ന്ന
മലയാളം സംസാരിച്ചു പഴയ തലമുറ കൈമാറിവന്ന കരവിരുത് ചോര്‍ന്നു പോകാതെ സംരക്ഷിക്കുന്ന
ഇളമുറക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നേട്ടം കിട്ടുകയും ചെയ്തു . ജോഗ്രഫിക്കല്‍
ഇന്‍ഡിക്കെഷന്‍ ആക്ടില്‍ 2011 ല്‍ കുത്താംപുള്ളി സാരികള്‍ എക്സ്ക്ലൂസിവ് ഇന്‍ടെലക്ച്വല്‍
പ്രോപെര്ടി റൈറ്റ് സ്വന്തമാക്കി . ദിവസങ്ങളോളം , ചിലപ്പോള്‍
മാസങ്ങളോളം കഠിനമായി അധ്വാനിച്ചു ഒരു വസ്ത്രം നിര്‍മിച്ചു ഉടമസ്ഥന് നല്‍കുമ്പോള്‍
ആധിയും ആശങ്കയും ആണ് ഓരോ നെയ്തു കാരന്റെയും ഉള്ളില്‍ എന്നാല്‍ ആ വസ്ത്രം നോക്കി
ഉഗ്രന്‍ എന്ന് ആളുകള്‍ പറയുമ്പോള്‍ ലഭിക്കുന്ന ആത്മ നിര്‍വൃതിയോളം വരില്ല
ഇവിടത്തുകാര്‍ക്ക് ഒരു സമ്മാനവും ...
ഏതെല്ലാം തരം ആധുനിക വസ്ത്രങ്ങള്‍
സ്വന്തം ശേഖരത്തില്‍ ഉണ്ടായാലും എത്ര കിട്ടിയാലും കണ്ടാലും മതിയാക്കാതെ കസവ്
വസ്ത്രങ്ങള്‍ എല്ലാ മലയാളി പെണ്കൊടിമാരും മാറോടു ചേര്‍ക്കും . ഗായത്രി പുഴയുടെയും
നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം . ഇവിടത്തെ തറികളുടെ നാദം ഓരോ
ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ് . നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര
ചാതുരിയും മലയാളികളുടെ സൌന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി . ഒരു ഗ്രാമത്തിലെ
മുഴുവന്‍ വീടുകളിലും ചര്ക്കയുടെയും തറിയുടെയും ശബ്ദങ്ങള്‍ .. ഒരേ തൊഴില്‍ ... ഒരേ
ജീവിതം ... ഒരുമയുടെ പെരുമകൂടി ഇവിടെ കാണാം . ഇവിടത്തുകാര്‍ക്ക് ഇത് ഒരു
ജീവനോപാധിമാത്രമല്ല ഒരു ഉപാസനകൂടിയാണ് . ഒരു കലയാണ് ... ഏറെ ശ്രദ്ധയോടും അര്‍പ്പണത്തോടും
നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് ഒരു നാള്‍ വ്യാജ കൈത്തരികളും വിദേശ വസ്ത്രങ്ങളും
കരിങ്കൊടി കാണിച്ചു... അന്നുമുതല്‍ ഇവിടത്തെ വ്യവസായം തകര്‍ന്നു തുടങ്ങി ..
എങ്കിലും പാരമ്പര്യം വിടാന്‍ മടിയുള്ള മലയാള ഗന്ധം മനസ്സില്‍ ആവാഹിക്കുന്ന
ചിലരെങ്കിലും ഈ ഗ്രാമത്തിന്റെ പടികടന്നു വന്നു . വന്നവര്‍ക്കെല്ലാം മനംനിറഞ്ഞ്
സന്തോഷത്തോടെ പട്ടു വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കി ഇവിടത്തുകാര്‍ . ഓരോ ദിവസവും
പ്രാര്‍ഥനാപൂര്‍വ്വം കടന്നു പൊയ്ക്കൊണ്ടിരുന്നു . എന്നാല്‍ ഇന്ന് വീണ്ടും കൈത്തറി
വസ്ത്രങ്ങള്‍ നമുക്കിടയില്‍ വീണ്ടും പ്രതാപത്തോടെ സ്ഥാനം പിടിച്ചിരിക്കുന്നു .
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കൈത്തറി വ്യവസായത്തെ ആകാവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍
ശ്രമിച്ചു . ഫാഷന്‍ ലോകവും ഇരു കൈയും നീട്ടി സ്വീകരിച്ചു .ഇതോടെ വീണ്ടും
കുത്താംപുള്ളി തറികള്‍ സജീവമായി .പാവ് വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം
എടുത്തു ചര്‍ക്കയില്‍ നൂറ്റ നൂലുകള്‍ ആദ്യമേ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും
ഇട്ട് ബലപ്പെടുത്തും പിന്നീട് തറിയില്‍ കോര്‍ക്കും .ഒരു നൂലില്‍ മറ്റൊരു നൂല്‍
കോര്‍ത്താണ് തറിയില്‍ ബന്ധിപ്പിക്കുന്നത് . രാവിലെ മുതല്‍ രാത്രി വരെ ഇവിടെ ഓരോ
വീട്ടിലും നെയ്തു പാട്ടുകളാണ് . ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും ഒരു വീടുകളിലും വിളക്കുകള്‍ അണയാറെ ഇല്ല . ആഘോഷ
വേളകളില്‍ അനേകം കുടുംബങ്ങള്‍ ഒന്നിച്ചാണ് ജോലികള്‍ തീര്‍ക്കുന്നത് . കിട്ടുന്ന വേതനം
വിഭജിച്ചു എടുക്കുകയും ചെയ്യുന്നു എന്നാല്‍ എടുക്കുന്ന പണിക്കു അനുസരിച്ച് വേതനം
ലഭിക്കുന്നില്ല എന്നത് തന്നെയാണ് ഇവര്‍ക്ക് പറയാനുള്ള ഒരേ ഒരു പരാതി .
കുത്താംപുള്ളി കൈത്തറികള്‍ വിപണിയില്‍ പ്രിയമെറിവരുന്നത് സന്തോഷം തന്നെ എന്നാല്‍
ഇവയെല്ലാം ചെയ്തു തീര്‍ക്കാന്‍ ആള് വേണം . ഇനി ആളായാല്‍ തന്നെ നല്‍കാന്‍ പണമില്ല
... ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങള്‍. സീസണ്‍ അനുസരിച്ച് മാത്രമാണ് തിരക്കും
ബഹളവും അപ്പോള്‍ ചിലപ്പോള്‍ ഏറ്റെടുത്ത ചില വര്‍ക്കുകള്‍ നിരാശയോടെ ഒഴിയേണ്ടിയും
വരും . സമയമില്ല എന്നതുകൊണ്ട് തന്നെ .. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ കൈത്തറി ധരിക്കണം എന്ന നിയമം എത്തിയപ്പോള്‍ ആകെ ഒരു ആശ്വാസമായിരുന്നു
കുത്താംപുള്ളിക്കാര്‍ക്ക് എന്നാല്‍ ഇപ്പോള്‍ ഈ നിയമം ആരും അനുസരിക്കുന്നെ ഇല്ല .
വീണ്ടും നിറം മങ്ങി ജീവിതം .. നെയ്യുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നത്
വര്‍ദ്ധിപ്പിച്ചും കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്തിയും സര്‍ക്കാര്‍ താങ്ങാകണം
. ഇതിനായി ഒരു കര്‍മ പദ്ധതി ആവിഷ്കരിക്കുകയും വേണം എന്ന് ഇവിടത്തുകാര്‍
ആവശ്യപ്പെടുന്നു . ഇത് തീര്‍ത്തും ന്യായമാണ് . ജീവിതം നെയ്യുകയാണ് ഇവിടെ ഇവര്‍ .
അവര്‍ നല്‍കുന്ന പട്ടു വസ്ത്രം പോലെ തിളക്കം വിടാതെ ആ ജീവിതങ്ങളും നില നില്‍ക്കണം
...
No comments:
Post a Comment